Wn/ml/ടി.പി. മോഡല്‍ അക്രമം വീണ്ടും: മുൻ എസ്എഫ്ഐ പ്രവർത്തകൻ ആശുപത്രിയില്‍
കണ്ണൂര്‍ • കണ്ണൂര്‍ എസ്എന്‍ കോളജിലെ അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി ഇരിവേരി കുളത്തുംചാലില്‍ സുബൈദയുടെ മകന്‍ കെ.പി. ജനീഷാണ് ടി.പി. മോഡല്‍ ആക്രമണത്തിനിരയായത്. അക്രമികളെ പിടിക്കുന്ന കാര്യത്തിൽ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ജനീഷ് ആരോപിച്ചു. ആശുപത്രിചെലവിനു മാത്രം ഇതിനകം ഒരു ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. നിർധന കുടുംബമാണ് ജനീഷിന്റേത്.
ഉപ്പ മരിച്ചുപോയ ജനീഷ് പഠനത്തിനും കുടുംബചെലവിനുമായി കൂലിപ്പണിയെടുത്താണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം കോളജ് യൂണിയനില്‍ എസ്എഫ്ഐയുടെ ജനറല്‍ ക്യാപ്റ്റനായിരുന്ന ജനീഷിന് ഈ വർഷം കുടുംബം പോറ്റാനുള്ള കൂലിപ്പണിയും അവസാന വര്‍ഷത്തെ പഠനത്തിരക്കുകളും മൂലം സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകാൻ കഴിയാതിരുന്നതാണ് സംഘടനയിൽനിന്ന് അകലാൻ കാരണമായത്.
ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച രാവിലെ കൂലിപ്പണി കഴിഞ്ഞു കോളജിലെത്തിയ ജനീഷിനെ ഉച്ചയ്ക്ക് കോളേജിൽ നിന്നിറങ്ങിയപ്പോൾ കോളജ് ഗേറ്റിനു പുറത്ത് പതിയിരുന്ന സംഘം കണ്ണില്‍ മുളകുപൊടിയെറിയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ ജനീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചു വീഴ്ത്തുകയും വടിവാള്‍കൊണ്ടു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. കാലുകള്‍ പിടിച്ചുവച്ച് ഇരുമ്പ് ദണ്ഡുകൊണ്ടു തല്ലിച്ചതച്ചു. നാട്ടുകാർ ഓടിക്കൂടിയതുകൊണ്ടുമാത്രമാണ് ജീവനോടെ രക്ഷപെട്ടത്.